ഞാനങ്ങനെ ഉയരുകയാണ്. ശരീരം വിട്ട്, സുഗന്ധമുള്ള പുകയും പുലര്‍മഞ്ഞിന്റെ തണുപ്പുമുള്ള അന്തരീക്ഷത്തിലൂടെ ഒഴുകി നടക്കുന്നു.എന്റെ ജീവനറ്റ ഭൗതിക ശരീരത്തിനരികെയിരുന്ന് പ്രിയപ്പെട്ടവരെല്ലാം വിലപിക്കുന്നു.കുറേപ്പേര് കുഴി വെട്ടുന്ന തിരക്കിലാണ്.
പ്രായമായവര്‍ ഓടി നടന്ന് നിര്‍ദ്ദേശം കൊടുക്കുന്നു.ആളുകള്‍ ഇപ്പോഴും വന്നും പോയുമിരിപ്പാണ്. നാട്ടില്‍ ജനസമ്മതനായിരുന്നതു കൊണ്ട് വളരെയധികം ആള്ക്കാര് കൂടിയിട്ടുണ്ട്.
കുഴി വെട്ടിക്കഴിഞ്ഞിരിക്കുന്നു. എന്തിനാണ് അതിനിത്രയും ആഴം. ഞാന്‍ കുഴിമാന്തി പിന്നെയും പുറത്തുവരുമെന്ന് അവര്‍ കരുതുന്നോ?
അകത്ത് നിലവിളി ഉച്ചസ്ഥായിയിലായി.
ശവം എടുക്കുകയാണ്. കുറേപ്പേര് ശവം ചുമന്നുകൊണ്ട് പുറത്തേയ്ക്കു വരുന്നു. അതിന്റെ പിറകേ ആരോ താങ്ങി പിടിച്ചുകൊണ്ടു വരുന്നത് ശ്രീവിദ്യയെയാണ് - എന്റെ ഭാര്യ. പാവം. അവള്‍ക്ക് വളരെ വിഷമം കാണും. മൂത്ത മകന് കുളിച്ച് ഈറനുടുത്ത് എന്തിനോ തയ്യാറായി നില്ക്കുന്നു.
ഇനി നില്ക്കുന്നില്ല. എത്രയായാലും കുറേക്കാലം എന്റെ ആത്മാവ് വസിച്ച ശരീരമല്ലേ. അത് ഭൂമിക്കടിയില്‍ പോകുന്നതു കാണാന്‍ വയ്യ.
ഞാന്‍ മെല്ലെ മേലേയ്ക്കു പറന്നു. ചിറകില്ലെങ്കിലും എനിക്കു പറക്കാം. ഞാന്‍, ഒരു പഞ്ഞിക്കെട്ടുപോലെയാണ് എനിക്കു തോന്നുന്നത്. തീരെ ഭാരമില്ല.
നനുനനുത്ത മേഘങ്ങള്‍ക്കു മേലേക്കൂടി ഞാന്‍ പറന്നു നടന്നു.
ചുറ്റും വെണ്മയാണെങ്ങും. വെണ്പാളികള്ക്ക് മേലേക്കൂടി ഞാനെന്റെ യാത്ര തുടര്‍ന്നു.
അവസാനം ഞാന്‍ നിറയെ ചിത്രപ്പണികളുള്ള സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ വാതിലിനു മുന്നിലെത്തി. ഞാന്‍ അടുത്തേക്കു ചെന്ന മാത്രയില്‍ത്തന്നെ വാതില്‍ മലര്‍ക്കെ തുറന്നു. ഞാനകത്തു കടന്നു. പിന്നില്‍ വാതിലടഞ്ഞു.
ഹൃദ്യമായ പുഞ്ചിരിതൂകിക്കൊണ്ട് ചിത്രഗുപ്തനെന്നെ എതിരേറ്റു. പിന്നെ എന്റെ അടയാളങ്ങളെല്ലാം ശരിയെന്നുറപ്പു വരുത്തി എന്റെ കുറ്റപത്രം വായിക്കാന്‍ തുടങ്ങി. ഞാന്‍ ഞെട്ടിത്തരിച്ചു. നിര്‍ദ്ദോഷമെന്നു കരുതി ചെയ്ത പലതെറ്റുകളും മഹാ അപരാധങ്ങളായിത്തീര്ന്നിരിക്കുകയാണ് ഇപ്പോള്‍.
കുറ്റപത്രം വായിച്ചതിനൊടുവില്‍ അദ്ദേഹം ശിക്ഷയും വിധിച്ചു: നരകവും സ്വര്‍ഗവും പപ്പാതി. ആദ്യം നരകത്തിലോ സ്വര്‍ഗത്തിലോ പോകേണ്ടതെന്ന് എനിക്ക് തീരുമാനിക്കാം.ആദ്യം നരകമായിക്കോട്ടെ എന്നു ഞാന്‍ തീരുമാനിച്ചു. അവസാന കാലം സ്വര്‍ഗീയ സുഖമനുഭവിക്കാമല്ലോ!!
പക്ഷേ നരകത്തിലേയ്ക്കു പോകുന്നതിനു മുമ്പ് എനിക്ക് ദൈവത്തിനെ ഒന്നു കാണമെന്ന് ഞാന്‍ ചിത്രഗുപ്തനോട് ഞാന്‍ അപേക്ഷിച്ചു. ഭൂമിയിലെ ജീവിതത്തില്‍ കഴിവതും നന്മ മാത്രമേ ചെയ്തിട്ടുള്ളൂ. എങ്കിലും ദുരിതങ്ങളായിരുന്നു ഫലം. ഇപ്പോള്‍ അന്തിമ വിധിയില്‍ സ്വര്‍ഗവും നരകവും തുല്യം. അതിന്റെ കാരണമെനിക്കറിയണം.
ആദ്യമൊക്കെ ചിത്രഗുപ്തന് ദൈവത്തിന്റെടുക്കല് എന്റെ കൊണ്ടു പോകാന്‍ മടിച്ചു. അവസാനം എന്റെ നിര്‍ബന്ധത്തിനു വഴങ്ങി.മനോഹരമായ ആറുവാതിലുകള് പിന്നിട്ട് ഞങ്ങള്‍ സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ ഏഴാം വാതിലിനു മുന്നിലെത്തി.
ചിത്രഗുപ്തന് ഏതോ മന്ത്രങ്ങള്‍ ഉരുവിട്ടപ്പോള്‍ വാതില്‍ മെല്ലെ തുറന്നു.
ഞാന്‍ മെല്ലെ ഉള്ളിലേക്ക് കാലെടുത്തു വച്ചു. ഏതോ അഭൗമമായ സൗരഭ്യം എന്നെ മൂടുന്നത് ഞാനറിഞ്ഞു.
വെണ്ണക്കല്‍ തൂണുകള്‍ക്ക് നടുവിലുള്ള സുവര്‍ണ്ണ സിംഹാസനത്തില്‍ വശ്യമായ പുഞ്ചിരി തൂകി ദൈവമിരിക്കുന്നു. സിംഹാസനത്തിനു മുകളില്‍ മഴവില്ലുപോലെ ദിവ്യതേജസ് ഒളിമിന്നി നിന്നു.
പുഞ്ചിരി വിടാതെ അദ്ദേഹം എന്നെ അരികിലേയ്ക്കു വിളിച്ചു. ഒരു മോഹവലയത്തിലെന്നവണ്ണം ഞാന്‍ അദ്ദേഹത്തിനരികിലെത്തി. എന്നെ കൈക്കു പിടിച്ചദ്ദേഹം തൊട്ടടുത്തു കിടന്ന സിംഹാസനത്തിലിരുത്തി. ഞാന്‍ കോരിത്തരിച്ചു പോയി.
'എന്തിനാണ് വല്‍സാ നീയെന്നെ കാണണമെന്നു പറഞ്ഞത്?' അദ്ദേഹത്തിന്റെ മധുരമൊഴി എന്നെ മോഹനിദ്രയില്‍ നിന്നുണര്‍ത്തി.
കൈകൂപ്പി ഞാന്‍ പറഞ്ഞു: 'പ്രഭോ, അറിഞ്ഞു കൊണ്ട് ഞാനാര്‍ക്കും ഇതുവരെ ഒരു ദ്രോഹവും ചെയ്തിട്ടില്ല. പിന്നെയെന്തിനാണ് ഇനിയുള്ള പകുതിക്കാലം ഞാന്‍ നരകത്തില്‍ കഴിയുന്നത്?'
പുഞ്ചിരിയോടെ തന്നെ അദ്ദേഹം പറഞ്ഞു: 'മകനേ, നീ ചെയ്തിരുന്ന വലിയ പുണ്യപ്രവൃത്തികള്ക്കിടയില് നീയറിയാതെ ചെയ്ത ചെറിയ ചെറിയ തെറ്റുകള്‍ക്കുള്ള ഫലമാണ് ഈ നരകവാസം.'
'പക്ഷേ പ്രഭോ, എന്താണ് ഞാന്‍ ചെയ്ത തെറ്റുകള്‍? ഞാന്‍ എന്നും അങ്ങയെ ഉപാസിച്ചിരുന്നവനായിരുന്നല്ലോ?'
'അതാ നോക്കൂ,' അദ്ദേഹം അരികെയുള്ള വെണ്ണക്കല്‍ ഭിത്തിയിലേയ്ക്ക് കൈ ചൂണ്ടി.അവിടെ ഒരു തിരശ്ശീല തെളിഞ്ഞു വന്നു. പിന്നെ ആ മുറിയിലാകെ ഇരുട്ടു പരന്നു. അപ്പോള്‍ തിരശ്ശീലയില്‍, മരുഭൂമിയെന്ന പോലെ ഒരു ചിത്രം തെളിഞ്ഞു. അതില്‍ രണ്ടു ജോഡി കാല്പാദങ്ങള്. അതങ്ങനെ സഞ്ചരിക്കുകയാണ്.
ഇരുളില്‍ നിന്നും ദൈവത്തിന്റെ ശബ്ദമുയര്‍ന്നു: 'നിന്റെ ജീവിതയാത്രയാണത്. അതില്‍ ഒരു കാല്‍പ്പാട് നിന്റേതാണ്. മറ്റേത് എന്റേതും. നീ ചെയ്ത പുണ്യങ്ങളാണ് മണല്‍പ്പരപ്പില്‍ ഉയര്‍ന്നു കാണുന്നയിടങ്ങള്‍. നിന്റെ ദുഃഖസന്ധികളാണ് അതില്‍ കാണുന്ന ഗര്‍ത്തങ്ങള്‍. മണല്‍പ്പരപ്പിലെ കറുത്ത പാടുകള്‍ നിന്റെ പാപങ്ങളാണ്.'
എന്റെ ജീവിതത്തിന്റെ പപപുണ്യങ്ങളും ഉയര്‍ച്ച താഴ്ചകളും ഞാന്‍ കണ്ടു - ഒഴിവാക്കാമായിരുന്ന പല പാപങ്ങളും.കാഴ്ചകള്‍ കണ്ണില്‍ നിന്നു മറഞ്ഞപ്പോള്‍ കണ്ണീരോടെ ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു: 'ഭഗവാനേ, എന്റെ പുണ്യകാലങ്ങളില്‍ അങ്ങയുടെ കാല്പാടുകള് ഞാനെന്നൊടൊപ്പം കണ്ടു. പക്ഷേ ഞാന്‍ ദുഃഖത്തിന്റെ ഗര്‍ത്തത്തില്‍ വീണപ്പോള്‍ എന്റെ കാല്പാടുകള് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ കഷ്ടതയനുഭവിച്ച് കാലത്ത് അങ്ങെന്തിനാണെന്നെ ഉപേക്ഷിച്ചത്?'
'മകനേ,' പുഞ്ചിരിയോടെ അദ്ദേഹം തുടര്‍ന്നു. നിന്നെ ഞാനൊരിക്കലും കൈവെടിഞ്ഞിരുന്നില്ല. ദുരിതങ്ങളില്‍ എന്നും ഞാന്‍ നിന്നോടൊപ്പം ഉണ്ടായിരുന്നു. ആ ദുരിതത്തിന്റെ ഗര്‍ത്തങ്ങളില്‍ കാണുന്ന കാല്‍പ്പാടുകള്‍ എന്റേതാണ്. ഞാനപ്പോള്‍ നിന്നെ എന്റെ കരങ്ങളില്‍ എടുത്തിരിക്കുകയായിരുന്നു!!!.'

1 comment:
പാരഗ്രാഫ് തിരിച്ചാല്‍ കൂടുതല്‍ നന്നാകുമായിരുന്നു.
Post a Comment